മാർ പാംപ്ലാനിക്ക് എതിരെ നടത്തിവരുന്ന സമര മാർഗ്ഗങ്ങൾ അപലപനീയമെന്ന് സീറോ മലബാർ സഭ.
കാക്കനാട്: തലശ്ശേരി അതിരൂപതയിൽ വൺ ചർച്ച് വൺ മൂവ്മെൻ്റ് പ്രസ്ഥാനം തുറന്നു വിട്ട വിവാദം വൻ മുന്നേറ്റമായി മാറുന്നതിന് തടയിടാൻ സിറോ മലബാർ സഭ വിശദീകരണവുമായി രംഗത്ത്. തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ പാംപ്ലാനിയാണ് ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന എറണാകുളം അങ്കമാലി രൂപതയിലെ വിമതൻ മാർക്ക് പിന്നിലെന്നും മാർപാംപ്ലാനിയെ മെത്രാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് വൺ ചർച്ച് വൺ മൂവ്മെൻ്റ് രംഗത്ത് വന്നത്. ഇതിനെ അപലപിച്ച് തലശ്ശേരി അതിരൂപത പ്രസ്താവനയിറക്കിയതിന് തൊട്ടുപിന്നാലെ സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് നിന്നും വൺ ചർച്ച് വൺ മൂവ് മെൻറിനെതിരെ വിശ്വസികൾക്ക് മുന്നറിയിപ്പുമായി വിശദീകരണ കുറിപ്പിറക്കി. സഭയുടെ പി ആർ ഒ പുറത്തിറക്കിയ പത്രകുറിപ്പ് ചുവടെ
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി എന്ന നിലയിൽ അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെ നടത്തിവരുന്ന സമരമാർഗ്ഗങ്ങൾ ക്രൈസ്തവ സ്നേഹത്തിന്റെ പരിധികളെയെല്ലാം ലംഘിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന നൽകുന്നത്.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ മറ്റു രൂപതകളിലേതുപോലെ നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്, സഭാ കൂട്ടായ്മയ്ക്കു മുൻഗണന കൊടുത്തുകൊണ്ട് ഘട്ടംഘട്ടമായി ഇതു നടപ്പിലാക്കാനുള്ള പ്രത്യേക അനുമതി സിനഡ് നല്‌കിയത്. പ്രക്ഷുബ്ധമായിരുന്ന അതിരൂപതയിലെ അജപാലനാന്തരീക്ഷം ഈ തീരുമാനം നടപ്പിലാക്കിയതോടെ ശാന്തമായിത്തുടങ്ങി. അതിനിടയിലാണ് സിനഡ് അതിരൂപതയ്ക്കുവേണ്ടി നൽകിയ ഈ പ്രത്യേക അനുമതിയെ തുടക്കം മുതൽ എതിർത്തിരുന്ന ഒരു വിഭാഗം ആളുകൾ, 2025 ഡിസംബർ 10 മുതൽ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കയ്യേറുകയും രാപ്പകൽ താമസിച്ച് വിശുദ്ധ കർമ്മങ്ങൾ തട സ്സപ്പെടുത്തുകയും ചെയ്തത്.
2026 ജനുവരി 6 മുതൽ 10 വരെ നടത്തിയ മുപ്പത്തിനാലാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനുശേഷം 2026 ജനുവരി പത്തിന് പുറത്തിറക്കിയ സർക്കുലറിൽ, സിനഡു പിതാക്കന്മാർ “എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ, ഘട്ടംഘട്ടമായി ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാനുള്ള സിനഡു തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർഥിക്കുകയും ക്രൈസ്തവചൈതന്യത്തിനു ചേരാത്ത പ്രതിഷേധമാർഗ്ഗങ്ങൾ വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാവരെയും ആഹ്വാനം ചെയ്യുകയും” ചെയ്തിരുന്നു.
സിനഡിന്റെ ഈ ആഹ്വാനത്തിനുശേഷവും സമരമാർഗം തുടരുന്ന ഒരു വിഭാഗം ആളുകൾ ബസിലിക്കയുടെ മുഖവാരത്തിൽ മേജർ ആർച്ചുബിഷപ്പിന്റെയും പാംപ്ലാനി പിതാവിന്റെയും ചിത്രങ്ങൾ അപകീർത്തികരമായി പ്രദർശിപ്പിക്കുകയും, അഭിവന്ദ്യ പിതാക്കന്മാരുടെ ചിത്രം ആർച്ചുബിഷപ്പ്സ് ഹൗസിന്റെ മതിലിലും സമീപപ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ് ക്ലബ്ബിൽ അഭിവന്ദ്യ പാംപ്ലാനി പിതാവിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയും രാത്രിയുടെ മറവിൽ തലശ്ശേരി ആർച്ചുബിഷപ്പ്സ് ഹൗസിന്റെ മതിലിൽ പിതാവിന്റെ ചിത്രം മോശമായി അവതരിപ്പിച്ചുകൊണ്ട് പതിക്കുകയും ചെയ്തു. ഇത് അങ്ങേയറ്റം അപലപനീയമാണ്.
പരിശുദ്ധ പിതാവും സിനഡും പറഞ്ഞതിനെതിരേയാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് പ്രവർത്തിക്കുന്നതെന്നു പ്രചരിപ്പിച്ചുകൊണ്ട് സഭയെയും സഭാതലവനെയും സഭയിലെ പിതാക്കന്മാരേയും നിരന്തരം ദുഷിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം ചെയ്യുന്നത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. അഭിവന്ദ്യ പാംപ്ലാനി പിതാവ് സഭാ സംവിധാനങ്ങൾക്കെതിരായാണ് പ്രവൃത്തിക്കുന്നതെങ്കിൽ അതിനെതിരെ പരാതിപ്പെടാനും പ്രതിവിധി തേടാനും സഭയുടെ ഉന്നതസംവിധാനങ്ങളുണ്ട്. നാടിന്റെ നിയമങ്ങൾക്കു വിരുദ്ധമായാണ് പിതാവ് തീരുമാനങ്ങളെടുക്കുന്നതെങ്കിൽ അതിനെ നിയന്ത്രിക്കാൻ നിയമസംവിധാനങ്ങളുമുണ്ട്. എന്നാൽ ഈ തലങ്ങളിലൊന്നും പ്രതിക്കൂട്ടിൽ നിർത്താൻ സാധിക്കാതെ വന്നപ്പോളാണ് അഭിവന്ദ്യ പിതാവിനെ വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിതനീക്കം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സഭയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ആർക്കും ഇത്,അംഗീകരിക്കാനാവില്ല. തലശ്ശേരി അതിരൂപതാധ്യക്ഷൻ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കു പുറമേ, പരിശുദ്ധ പിതാവിന്റെയും സീറോമലബാർ മെത്രാൻസിനഡിന്റെയും തീരുമാനപ്രകാരമാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ അധികച്ചുമതല പിതാവ് വഹിക്കുന്നത്. അധിക്ഷേപങ്ങളും അവഹേളനങ്ങളും സഹിച്ചു ത്യാഗപൂർവം സഭാതീരുമാനങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കുന്ന അഭിവന്ദ്യ പാംപ്ലാനി പിതാവിനൊപ്പം സഭ മുഴുവനും ഉണ്ടെന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ക്രൈസ്തവമല്ലാത്ത സമരമാർഗ്ഗങ്ങൾ വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും അനുസരണത്തിന്റെയും അർത്ഥപൂർണമായ ചർച്ചയുടെയും മാർഗ്ഗത്തിലേക്ക് എല്ലാവരും കടന്നുവരണമെന്നും, സഭാസംവിധാനങ്ങളെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്നും പിന്തിരിയണമെന്നും അഭ്യർഥിക്കുന്നു.
ഫാ ടോം ഓലിക്കരോട്ട്
സീറോമലബാർസഭ
പി. ആർ. ഓ.
The Syro-Malabar Church says the methods of struggle being carried out against Mar Pamplani are reprehensible.























